Editor

Mar 24, 2018

ഓശാനഞായർ

Updated: Jan 30, 2022

ഓശാനഞായർ പീഡാനുഭവവാരത്തിലേക്കുള്ള കവാടമാണ്. അതിനാൽ ഓശാനകവാടത്തിൽ നിന്നുകൊണ്ടു  ഇന്നത്തെ ദിവസം പീഡാനുഭവവാരത്തെ ഞാൻ എങ്ങനെ ആചരിക്കുകയും അനുഭവിക്കുകയും ചെയ്യും എന്ന് ധ്യാനിക്കുന്നത് ഉചിതമാണ്

വി. ജെറോം വിശുദ്ധവാരാചരണത്തിൻ്റെ  പശ്ചാത്തലത്തിൽ ക്രൈസ്തവരെ നിരീക്ഷകർ, കഥാപാത്രങ്ങള്‍, ആത്മജ്ഞാനികൾ എന്നിങ്ങനെ  മൂന്നായി തിരിക്കുന്നു. .

ഒന്നാമത്തെ വിഭാഗമായ “നിരീക്ഷകർ” (observer) വിശുദ്ധവാരകർമ്മങ്ങളിൽ പങ്ക്‌ചേരുന്നുണ്ട് പക്ഷെ  കാഴ്ച്ചക്കാരായ് മാത്രം. ഇവർക്ക് രക്ഷാകരസംഭവങ്ങളുടെ ഒരു ദൃശ്യനാനുഭവം ലഭ്യമാകുന്നു. ജനക്കൂട്ടത്തിലൊരാളായി തങ്ങളെ തന്നെ കാണുന്നവരാണ് ഇവർ. രണ്ടാമത്തെ വിഭാഗമായ “കഥാപാത്രങ്ങള്‍” (character) പശ്ചാത്തലത്തിലെ ഏതെങ്കിലും ഒരു കഥാപാത്രവുമായി തങ്ങളെ തന്നെ അനുരൂപപെടുത്തി വികാരങ്ങളുടെ തലത്തിൽ രക്ഷാകരസംഭവങ്ങളെ അനുഭവിക്കുന്നു. ഉദാഹരണത്തിന്, ഒരുവൻ തന്നെ അന്ത്യാത്താഴത്തിലെ പന്ത്രണ്ട്‌ ശിഷ്യരിലൊരാളായോ, കുരിശിൻ്റെ വഴിയിൽ കണ്ണീർ വാർത്തുകരയുന്നെ സ്ത്രീകളിൽ ഒരുവളോടോ തന്നെ തന്നെ അനുരൂപപെടുത്തുന്നു. മൂന്നാമത്തെ വിഭാഗമായ “ആത്മജ്ഞാനികൾ” (mystic) വിശുദ്ധവാരകർമ്മങ്ങളിൽ ഭാഗഭാക്കുകളാകുന്നതോടൊപ്പം രക്ഷാകരസംഭവങ്ങളായ പീഡാസഹനം, മരണം ഉദ്ധാനം എന്നിവയെ  ധ്യാനാത്മകമായി സമീപിക്കുകയും ചെയ്യുന്നു. ഇവർ ധ്യാനാത്മകമായി രക്ഷാകരസംഭവങ്ങളെ യേശു അനുഭവിച്ച രീതിയിൽ അനുഭവിക്കാൻ പരിശ്രമിക്കുന്നു.  അതായിത്, ഇക്കൂട്ടർ വിശദ്ധവാരത്തെ ആത്മാവിൻ്റെ തലത്തിൽ അനുഭവിക്കുന്നു.

നിരീക്ഷകർ ദൃശ്യാനുഭവത്തിലൂടെ ശാരീരികതലത്തിലാണ് രക്ഷാകരസംഭവങ്ങളെ അനുഭവിക്കുന്നത് എങ്കിൽ  കഥാപാത്രങ്ങള്‍ അനുരൂപണത്തിലൂടെ വൈകാരികതലത്തിലും ആത്മജ്ഞാനികൾ ധ്യാനത്തിലൂടെ ആത്മാവിൻ്റെ തലത്തിലും വിശുദ്ധവാരത്തെ അനുഭവിക്കുന്നു. ആചരണവും ധ്യാനവും സംയോജിപ്പിച്ചു ആത്മജ്ഞാനികളായി യേശുവിൻ്റെ സഹന-മരണ- പുനരുത്ഥാന രഹസ്യങ്ങളെ ശരീരത്തിലും ആത്‌മാവിലും  അനുഭവിക്കാം.

    150
    0