Editor

Apr 18, 2020

വിളികളെ തിരിച്ചറിയാം!

സുജു. ഡി.ജെ

ബാലനായ സാമുവേല്‍ കര്‍ത്താവിൻ്റെയും മനുഷ്യരുടേയും പ്രീതിയില്‍ വളര്‍ന്നുവന്നു (1 സാമുവല്‍:2-26). “സാമുവല്‍” എന്ന്‌ വായിച്ച സ്ഥാനത്ത്‌ നമ്മുടെ ഓരോരുത്തരുടേയും മക്കളുടെ പേരുചേര്‍ത്ത്‌ വായിക്കാന്‍ മോഹിക്കാത്തവരായി ആരുമുണ്ടാവുകയില്ലെന്നത്‌ പരമമായ സത്യംതന്നെ. പക്ഷെ ഈ വേഗതയാര്‍ന്ന കാലത്ത്‌ നാമെല്ലാവരും എന്തിൻ്റെയോ പുറകെ വേഗം പായുന്നതിനിടയില്‍ എവിടെയൊക്കെയോ കാലിടറുന്ന ഒരു പ്രതീതി.

സന്തതികള്‍ ദൈവത്തിനും സഹജീവികള്‍ക്കും പ്രിയങ്കരരായി വളരണം എന്ന അദമൃമായ ആഗ്രഹം സഫലമാക്കാനാകാത്തതിൻ്റെ നിരാശയിലാഴുന്നതിനുമുമ്പ്‌ എവിടെ? ആര്‍ക്കാണ്‌? കാലിടറുന്നത്‌ എന്ന ഒരു ചിന്തയില്‍ അല്‍പ്പനേരമായിരിക്കുന്നത്‌ നേര്‍വഴിയിലേക്കൊരു മിന്നല്‍ വെളിച്ചമായി മാറിയേക്കാം.

അവസാനത്തെ ന്യായാധിപനായ സാമുവലിനെത്തന്നെ ഇവിടെ ചൂണ്ടിക്കാട്ടാനായത്‌ ഒരു നിയോഗമായി കരുതുന്നു. കാരണം പഴയനിയമത്തിലൂടെ സഞ്ചരിക്കുമ്പോള്‍ എന്നെ ഏറ്റവും സ്പര്‍ശിച്ച, എന്നും വെള്ളിത്തിരയിലെന്നപോലെ എൻ്റെ മനസ്സില്‍ പതിഞ്ഞ ദൃശ്യം സാമുവലിനെ ദൈവം വിളിക്കുന്ന ആ ഭാഗം തന്നെയാണ്‌. ആ ഭാഗം എന്നെ ആകര്‍ഷിക്കുവാനും ധാരാളം കാരണങ്ങളുണ്ട്‌. ഇന്നത്തെ തലമുറ മാതാപിതാക്കളോടും പുരോഹിതരോടും ഗുരുസ്ഥാനീയരോടും പെരുമാറുന്ന രീതിയെപ്പറ്റിയും, വരുംതലമുറയുടെ ഭാവിയെപ്പറ്റിയും വാതോരാതെ പറയുകയും ആശങ്കപ്പെടുകയും ചെയ്യുന്ന മദ്ധ്യവയസ്കരുടേയും, അനുസരണത്തിൻ്റെയും ഭയഭക്തിയുടേയും ഗതകാലസ്മരണകള്‍ ആയവിറക്കികഴിഞ്ഞുകൂടുന്ന വൃദ്ധസമൂഹത്തിൻ്റെയും ഇടയിലാണ്‌ നാമിന്ന്‌. ഇവിടെ മുന്നുതരം കൂട്ടരെ നമുക്ക്‌ കാണാനാകും. ഒന്ന്‌, ഏറ്റവും അടക്കത്തോടും അനുസരണയോടും പുരോഹിതനായ ഏലിയുടെ കൂുടെയായിരുന്ന്‌ വിദ്യകള്‍ അഭ്യസിക്കുകയും, ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിശീലിക്കുന്ന സാമുവല്‍ എന്ന ബാലന്‍. രണ്ടാമതായി, കുടിച്ചും രമിച്ചും ഇഹലോക ജീവിതം മതിമറന്നാസ്വദിക്കുന്ന ഏലിയുടെ പുത്തന്മാര്‍ (ഇക്കൂട്ടരെ തത്കാലംവിസ്മരിക്കാം). അവസാനമായി തലമുറകള്‍ കൊണ്ട്‌ ദൈവത്തിൻ്റെ അരുളപ്പാടുകള്‍ ശ്രവിച്ച്‌ ഇപ്പോള്‍ ജീവിതത്തിൻ്റെ സായാഹനത്തിലെത്തി നില്‍ക്കുന്ന ഏലി എന്ന ദൈവത്തിൻ്റെ പുരോഹിതന്‍.

ഇവിടെ “പുരോഹിതം” മാത്രം ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട മാതാപിതാക്കള്‍, ബന്ധുക്കള്‍, ഗുരുസ്ഥാനീയര്‍ എന്നിവരെ ഒരുഭാഗത്തും ഇന്നത്തെ കാലത്തിൻ്റെ വിളികളോട്‌ ശരിയായ പ്രത്യുത്തരം നല്‍കാന്‍ പരിശീലനം ആഗ്രഹിച്ച്‌ കാത്തിരിക്കുന്ന നമ്മുടെ മക്കളേയും വിദ്യാര്‍ത്ഥി സമൂഹത്തേയും മറുഭാഗത്തും നമുക്കു നിറുത്താം. ഉദരത്തിലുരുവായതുമുതല്‍ സാമുവലിനു ലഭിച്ച ശിക്ഷണത്തിൻ്റെയും മാതാപിതാക്കളുടെ ദൈവാശ്രയത്തിൻ്റെയും ഫലമായിട്ടാവണം ഉറക്കത്തില്‍ എവിടെനിന്നോ കേട്ട വിളിക്ക്‌ പ്രത്യുത്തരവുമായി അവന്‍ തൻ്റെ കാണപ്പെട്ട ദൈവമായ ഏലിയുടെ പക്കലേക്ക്‌ ഓടിയെത്തിയത്‌. ആ വരവില്‍ ഒരു ആത്മബന്ധം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. നമ്മുടെ മക്കള്‍ക്ക്‌ വീട്ടിലോ വിദ്യാലയങ്ങളിലോ തൊഴിലിടങ്ങളിലോ വച്ചുണ്ടാകുന്ന ഏതെങ്കിലുമൊരു നല്ലതോ ചീത്തയോ ആയ വിളികള്‍ക്ക്‌ സ്പഷ്ടീകരണത്തിനായി നമ്മുടെയടുക്കല്‍ വരാനുള്ള സ്വാതന്ത്ര്യം, അടുപ്പം, സ്നേഹം എന്നിവ നാം അവര്‍ക്ക്‌ നല്‍കിയിട്ടുണ്ടോ? ഇവിടെ മൂന്നുപ്രാവശ്യവും നീ പോയി ഉറങ്ങിക്കൊള്ളുക എന്നുപദേശിക്കുന്ന ഏലി വീണ്ടും തന്നെ സമീപിച്ച തൻ്റെ മകനില്‍ എന്തോ ഒരു അസ്വഭാവികത കണ്ടപ്പോള്‍, അതിൻ്റെ പൊരുളിലേക്ക്‌ കടന്നുചെല്ലുകയും ശരിയായ അര്‍ത്ഥം ഗ്രഹിച്ച്‌ ആ വിളിയോട്‌ ശരിയായി പ്രത്യുത്തരിക്കുവാന്‍ നിര്‍ദ്ദേശിക്കുന്ന ഒരു പിതൃതുല്യനെ നാമിവിടെ കാണുന്നു. ഈ വിളി താനിത്രയുംനാള്‍ വിശ്വസ്തതയോടും സ്നേഹത്തോടും സേവിച്ച സര്‍വ്വശക്തനായ പിതാവിൻ്റെതാണെന്നും അരുള്‍ചെയ്താലും അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു എന്ന്‌ പ്രത്യുത്തരിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ഒരു ഗുരുവിനെ, പിതാവിനെ, പുരോഹിതനെ ഇവിടെ നമുക്ക്‌ കാണാനാകും. ഇപ്രകാരം ശരിയും തെറ്റുമായ വിളികളെവിവേചിച്ചറിയുവാനും അത്‌ തങ്ങളുടെ മക്കളിലേക്ക്‌ പകര്‍ന്നു നല്‍കുവാനുമുള്ള കൃപലഭിച്ചവരായിമാറാനും മാതാപിതാക്കളായ നാമോരുരുത്തര്‍ക്കും പരിശ്രമിക്കാം. നല്ല വഴികാട്ടികളായി മാറാം. നമ്മുടെ മക്കള്‍ ന്യായാധിപന്മാരായിമാറും. തീര്‍ച്ച.

    430
    1